ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 നെതിരെ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 511 റൺസെടുത്താണ് പുറത്തായത്. 177 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഓസീസിന് ലഭിച്ചത്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര വൻ തകർച്ചയാണ് നേരിട്ടത്. മൂന്നാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് റൺസ് വീതം നേടിയ ബെൻ സ്റ്റോക്ക്സും വിൽ ജാക്ക്സുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 43 റൺസ് പുറകിലാണ് നിലവിൽ ഇംഗ്ലണ്ട്.
44 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രൗളിക്കും 26 റൺസെടുത്ത ഒലി പോപ്പിനും മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായത്. രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും മൈക്കൽ നെസറും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 511 റൺസാണ് ഓസ്ട്രേലിയ എടുത്തത്. മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
77 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. വെതറാൾഡ് 72 റൺസും ലെബുഷെയ്ൻ 65 റൺസും സ്റ്റീവ് സ്മിത്ത് 61 റൺസും അലക്സ് കാരി 63 റൺസും എടുത്തു. 45 റൺസെടുത്ത കാമറൂൺ ഗ്രീനും ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, വിൽ ജാക്ക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.